Tuesday, March 19, 2013
അപ്പോൾ കള്ളം പറഞ്ഞ ചീഫ് വിപ്പിനെ എന്തുചെയ്യും.
മന്ത്രി ഗണേഷ് കുമാറിനെതിരെ പരാതി ഇല്ലെന്ന് മുഖ്യമന്ത്രി. അപ്പോൾ പാവം ഗണേഷ് മന്ത്രിയെപ്പറ്റി ഇല്ലാത്ത അപവാദമെല്ലാം പറഞ്ഞുണ്ടാക്കിയ ചീഫ് വിപ്പിനെതിരെ എന്താണ് നടപടി എടുക്കാത്തത്. ശ്രീ.കെ.മുരളീധരൻ പറഞ്ഞതുപോലെയുള്ള പേടി വല്ലതുമുണ്ടോ മുഖ്യമന്ത്രിക്കും.
Saturday, March 16, 2013
പാവങ്ങളെ പറ്റിക്കുന്ന സമുദായ നേതാക്കൾ
സംവരണത്തിനുള്ള ക്രീമിലയർ പരിധി ആറ് ലക്ഷമാക്കി
കേന്ദ്രസർക്കാർ ഉയർത്തി. നാലര ലക്ഷത്തിൽ നിന്നാണ് ആറാക്കി ഉയർത്തിയത്. പിന്നോക്ക സമുദായ
വകുപ്പോ സാമൂഹികക്ഷേമ വകുപ്പോ മറ്റോ 12 ലക്ഷമാക്കണമെന്നാണത്രെ ശുപാർശ ചെയ്തത്. ഒടുവിൽ
ചിദംബരത്തിന്റെ നേതൃത്വത്തിലുള്ള കമ്മിറ്റി ആറ് ലക്ഷമാക്കി ഉയർത്തി. വയലാർ രവിയടക്കമുള്ള മിക്ക കേരള നേതാക്കളും പരിധി ഇനിയും
ഉയർത്തണമെന്നുള്ള പക്ഷക്കാരായിരുന്നു. മുസ്ലീം ലീഗ്, എസ്.എൻ.ഡി.പി, ലത്തീൻ കത്തോലിക്കാ
സഭ തുടങ്ങിയവരെല്ലാം പാവങ്ങളെ സഹായിക്കാനായി
പരിധി കൂട്ടിയത് ഇത്ര കുറഞ്ഞുപോയത് മഹാ അപരാധമായിപ്പോയി എന്ന് അഭിപ്രായപ്പെട്ടു.
ആറ് ലക്ഷം രൂപാ വരെ വാർഷിക വരുമാനമുള്ളവരെയാണ് ഇപ്പോൾ
ക്രീമിലയർ പരിധിയിൽ നിന്ന് ഒഴിവാക്കിയിരിക്കുന്നത്. അതായത് മാസവരുമാനം മാസം 50000 വരെ
(പുറത്തറിയിക്കപ്പെടുന്ന വരുമാനം) ഉള്ളവർക്ക്
ആനുകൂല്യം ലഭിക്കും. (മറയ്ക്കാൻ പറ്റാത്തതുകൊണ്ട് സർക്കാർ ജീവനക്കാർക്ക് മാത്രം
കൃത്യമായ പരിധി ബാധകമാകും). നമ്മുടെ നാട്ടിലെ സാധാരണക്കാരായ മിക്കവർക്കും അൻപതിനായിരം
രൂപാ വരുമാനം ഉണ്ടെന്ന് തോന്നുന്നില്ല. പിന്നെ ആർക്കുവേണ്ടിയാണ് പരിധി മാസവരുമാനം ഒരുലക്ഷം
വരെയുള്ളവരെ സംവരണപരിധിയിൽ പെടുത്തണമെന്ന് പറയുന്നത്. ഓരോ സമുദായത്തിലെയും പിന്നാക്കം നിൽക്കുന്നവരെ മുന്നോട്ട്
കൊണ്ടുവരാനാണല്ലോ സംവരണം ഏർപ്പെടുത്തിയിരിക്കുന്നത്. ഇവിടെ പി.എസ്.സി ഈഴവർക്ക് 14 ശതമാനവും
മുസ്ലീങ്ങൾക്ക് 12 ശതമാനവും സംവരണം ഏർപ്പെടുത്തിയിരിക്കുന്നത് ക്രീമിലയറിന്റെ പരിധി
കൂട്ടിയാലും കുറച്ചാലും അതാത് സമുദായക്കാർക്ക് തന്നെ കിട്ടും. അപ്പോൾ പിന്നെ അവരിലെ ശതകോടീശ്വർന്മാർക്കും സംവരണം
വേണം എന്നാവശ്യപ്പെട്ട് ഈ സമുദായസ്നേഹികളായ നേതാക്കൾ നടക്കുന്നത് ആരെ സഹായിക്കാനാണ്.
അവരുടെ സമുദായത്തിലെ പാവപ്പെട്ടവരുടെ പിച്ചച്ചട്ടിയിൽ
കയ്യിട്ടുവാരാൻ സഹായിക്കുന്ന ഇവരാണോ പാവപ്പെട്ടവരെ ഉയർത്താൻ നടത്തുന്നവർ. സമുദായങ്ങളിലെ
പാവപ്പെട്ടവർ ഇത് തിരിച്ചറിയുന്നില്ല. അവർക്ക് കൊടിപിടിക്കുവാനും ഫ്ലക്സ് ബോർഡ് വയ്ക്കുവാനും
തൊഴിലില്ലാത്ത പാവങ്ങൾ ഇനിയും വേണമല്ലോ.
ഇങ്ങനെയുള്ള ആവശ്യങ്ങൾ ഉന്നയിക്കാൻ തന്നെ ഇവർക്കാർക്കും
നാണമാവുന്നില്ലേ എന്നാണെനിക്ക് സംശയം. അണികൾ ചെരുപ്പ് വച്ചാണ് നേതാക്കളോട് ഇതിന് മറുപടി
നൽകേണ്ടത്. ഇനി മുതൽ സാമുദായിക സംവരണം ആറ് ലക്ഷത്തിന് മുകളിൽ വരുമാനമുള്ളവർക്ക് മാത്രം
എന്നാക്കിയാലോ?
Subscribe to:
Posts (Atom)